Sunday, November 27, 2022

ശൈശവം

 ശൈശവം

ജനനത്തിന് മുമ്പ് തന്നെ പിതാവ് മരണപ്പെട്ട് അനാഥനായി പിറന്ന കുഞ്ഞിൻ്റെ സംരക്ഷണം പിതാമഹനായ അബ്ദുല്‍ മുത്തലിബ് ആയിരുന്നു ഏറ്റെടുത്തത്. പുത്രന്‍ അബ്ദുല്ലയുടെ വേര്‍പാടില്‍ ദുഖിതനായിരുന്ന അബ്ദുല്‍ മുത്തലിബ് കുഞ്ഞിനെ അതിരറ്റ ലാളനയില്‍ വളര്‍ത്തു കയും മുഹമ്മദ് എന്ന് പേരിടുകയും ചെയ്തു.

നബി(സ)യെ സംരക്ഷിക്കുവാനും താരാട്ട് പാടി മുലയൂട്ടുവാനും മാതാവായ ആമിനക്ക് പുറമെ മറ്റ് പലര്‍ക്കുംഭാഗ്യം കിട്ടിയിട്ടുണ്ട്. അവരില്‍ പെട്ടവരാണ് പിതാവില്‍ നിന്നും അനന്തരമായി ലഭിച്ച ഉമ്മു ഐമന്‍ (അവരുടെ യഥാര്‍ത്ഥ പേര്‍ ബറക എന്നാണ്) എന്ന അടിമ സ്ത്രീയും, തൻ്റെ പിതൃവ്യനായ അബൂലഹബിൻ്റെ അടിമയായിരുന്ന ഥുവൈബയും.  ഇക്കാര്യം ബുഖാരിയും, ഇബ്നുകഥീര്‍ അല്‍ബിദായ വന്നിഹായയിലും രേഖപ്പെടുത്തിയിട്ടുണ്ട്

പ്രകൃതി രമണീയമായ ഗ്രാമാന്തരീക്ഷത്തിലെ പരിശുദ്ധതയില്‍ വളരുവാനും അതോടൊപ്പം കലര്‍പ്പില്ലാത്ത ശുദ്ധമായ അറബി ഭാഷ സ്വായത്തമാക്കു വാനും വേണ്ടി കുഞ്ഞുങ്ങളെ ഗ്രാമീണസ്ത്രീകളെ ഏല്‍പ്പിക്കല്‍ അക്കാലഘട്ടത്തില്‍ പതിവായിരുന്നു. പ്രസ്തുത നാട്ടുനടപ്പ് അനുസരിച്ച് ബനൂസഅദ് ഗോത്രത്തിലെ സ്ത്രീകള്‍ കുട്ടികളെ ഏറ്റെടുക്കാനായി മക്കയിലെത്തുകയും സമ്പന്നരുടെ വീടുകളില്‍ നിന്നും കുട്ടികളെ ഏറ്റെടുത്ത് തിരിച്ചുപോവുകയും ചെയ്തു. 

പലരും അബ്ദുല്‍ മുത്തലിബിൻ്റെ വീട്ടിലെത്തിയിരുന്നെങ്കിലും അവിടുത്തെ ദരിദ്രാവസ്ഥ മനസ്സിലാക്കി അനാഥനായ കുട്ടിയെ ഏറ്റെടുക്കാതെ മടങ്ങിപ്പോവുകയാണുണ്ടയത്. എന്നാല്‍ കുട്ടികളെ ഏറ്റെടുക്കാനായി വീട്ടില്‍ നിന്നും ഇറങ്ങിത്തിരിച്ചിരുന്ന ഹലീമ എന്ന സ്ത്രീ മറ്റു കുട്ടികളെയൊന്നും ലഭിക്കാത്തത് കാരണം ദരിദ്രനും യത്തീമുമായ മുഹമ്മദിനെ തന്നെ ഏറ്റെടുത്തു. ഇതാകട്ടെ അവരില്‍ ഏറ്റവുംകൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭിക്കുവാനും മറ്റു കൂട്ടുകാരികളെല്ലാം അസൂയപ്പെടുന്ന വിധത്തിലുള്ള ഒരവസ്ഥയിലേക്ക് അവരെ എത്തിക്കുകയും ചെയ്തു. 

പതിവനുസരിച്ച്മുലകുടി പ്രായം കഴിഞ്ഞ് കുട്ടിയെ മാതാവിനെ തിരിച്ചേല്‍പ്പിക്കുവാനായി കൊണ്ട് ചെന്നെങ്കിലും തങ്ങളുടെ അതീവ താല്‍പ്പര്യമനുസരിച്ച് മാതാവിൻ്റെ സമ്മത പ്രകാരം കുറച്ചുകാലം കൂടി, തങ്ങള്‍ക്ക് നഷ്ടപ്പെടുമെന്നു കരുതിയ ആ കാലം അവര്‍ക്ക് തിരിച്ചു കിട്ടിയ സന്തോഷത്തോടെ അവര്‍ കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് മടങ്ങിപ്പോന്നു.

ഈ കാലഘട്ടത്തില്‍ മുലകുടിയിലുള്ള തൻ്റെ സഹോദരങ്ങളുമൊത്ത് ആടുകളെ മേക്കാന്‍ പോകുക പ്രവാചകൻ്റെപതിവായിരുന്നു. അങ്ങിനെ ഒരിക്കല്‍ ആടുകളെ മേക്കുന്നതിനിടയില്‍, വെളുത്ത വസ്ത്രം ധരിച്ച്, മനുഷ്യരൂപത്തില്‍ ജിബ്രീല്‍ എന്ന മാലാഖ നബിയുടെ അടുക്കല്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തെ പിടിച്ചു മലര്‍ത്തിക്കിടത്തി.

ശേഷം അവിടുത്തെ നഞ്ച് പിളര്‍ത്തി, ഹൃദയം പുറത്തെടുത്ത് അതില്‍ നിന്നും പൈശാചികം എന്ന് പറഞ്ഞ്  ഒരുരക്ത പിണ്‍ഢം എടുത്ത് കളഞ്ഞ് ശേഷം ഹൃദയം ഒരു സ്വര്‍ണ്ണത്തളികയില്‍ വെച്ച് സംസം വെള്ളംകൊണ്ട്  കഴുകിയ ശേഷം തല്‍സ്ഥാനത്ത് വെച്ച് പൂര്‍വ്വാവസ്ഥയിലേക്ക് മാറ്റുകയും ചെയ്തു. (മുസ്ലിം ) 

ഈ സംഭവംകൂട്ടുകാരായി തന്നോടൊപ്പമുണ്ടായിരുന്ന കുട്ടികളേയും, അവര്‍ പറഞ്ഞതനുസരിച്ച് ഹലീമയേയും ഭയപ്പെടുത്തി. താമസിയാതെ കുട്ടിയെ മാതാവിനെതന്നെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു അന്ന് അദ്ദേഹത്തിന് ആറ്വയസ്സായിരുന്നു പ്രായം.


No comments:

Post a Comment

മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം

 മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അത...