Saturday, November 12, 2022

രാജാക്കാരിലേക്കുള്ള പ്രബോധനം

 ഹുദൈബിയ സന്ധിക്ക് ശേഷം പ്രവാചകന്‍ സ്വീകരിച്ച പ്രധാനമായ ഒരു പ്രബോധനമാര്‍ഗ്ഗമായിരുന്നു വിവിധ നാടുകളിലേക്ക് അവിടുത്തെ രാജാക്കാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകള്‍ അയച്ചു എന്നുള്ളത്. ഇതനുസരിച്ച് റോമിലെ ഹിര്‍ക്കല്‍, പേര്‍ഷ്യയിലെ കിസ്റാ, ഈജിപ്തിലെ മുഖൗഖിസ്, അബ്സീനിയയിലെ നജ്ജാശി, ബഹ്റയ്നിയിലെ മുന്‍ദിറുബ്നു സാവ, ബസ്വറ യിലെ അമീര്‍, ഡമസ്കസിലെ അമീര്‍, യമാമയിലെ ഭരണാധികാരി, യമനിലെ ഹിംയര്‍, ഒമാനിലെ രാജാവ് എന്നിവര്‍ക്ക് അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകള്‍ അയക്കുകയുണ്ടായി.

ഹിര്‍ഖല്‍ ചക്രവര്‍ത്തി കത്ത് വായിച്ച് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ പറ്റുന്ന ഒരാളെ തിരയുകയും അതനുസരിച്ച് കച്ചവടാവശ്യാര്‍ത്ഥം ശാമിലേക്ക് പോയിരുന്ന അബൂസുഫ്യാനെ വിളിച്ച് കാര്യങ്ങള്‍ അനേ്വ്യഷിച്ചു. സത്യമാണ് എന്ന് ബോധ്യപ്പെട്ടപ്പോള്‍ തൻ്റെ കൊട്ടാര നിവാസികളെ വിളിച്ചുകൊണ്ട് നിങ്ങള്‍ക്ക് വിജയവും സ്വർഗവും പ്രാപിക്കേണമെങ്കില്‍ എഴുത്ത് വായിച്ച് കേള്‍പ്പിച്ചുകൊണ്ട് പ്രവാചകന്‍(സ)യില്‍ വിശ്വസിക്കാനും പിന്‍പറ്റാനും ആവശ്യപ്പെട്ടു. കൂടാതെ തീര്‍ച്ചയായും അദ്ദേഹം എൻ്റെ ഈ സ്ഥാനം പോലും കയ്യടക്കുന്ന ഒരു കാലം വരും. ഞാന്‍ അദ്ദേഹത്തിനടുത്തുണ്ടാകുമെങ്കില്‍ അദ്ദേഹത്തിൻ്റെ തൃപാദങ്ങള്‍ കഴുകിക്കൊടുക്കും എന്നുവരെ പറഞ്ഞു. അന്നേരം അവിടെയുണ്ടായിരുന്നവര്‍ അത് അംഗീകരിക്കാന്‍ തയ്യാറില്ലാതെ ബഹളംവെച്ചു. ഉടനെ ഞാന്‍ നിങ്ങളെ പരീക്ഷിക്കാന്‍ പറഞ്ഞതാണ് എന്ന്

പറഞ്ഞു. അന്നേരം എല്ലാവരും തൻ്റെ കാല്‍ക്കല്‍ സാഷ്ടാംഗം നമിച്ചു. അതോടെ അധികാരം നഷ്ടമാകും എന്ന് കണ്ട് ആദര്‍ശത്തെ കയ്യൊഴിക്കുകയും ചെയ്തു.

ഈജിപ്തിലെ മുഖൗഖിസ് രാജാവ് കത്ത് ലഭിച്ചപ്പോള്‍ കത്തുമായി ചെന്ന ഹാതിബ് ബ്നു അബീ ബല്‍തഅയെ ആദരിച്ചു. അദ്ദേഹത്തോട് പ്രവാചകനെക്കുറിച്ച് ചോദിച്ചറിഞ്ഞ ശേഷം വരാനിരിക്കുന്ന ഒരു പ്രവാചകനെ സംബന്ധിച്ച് ഞാന്‍ മനസ്സിലാക്കിയിരുന്നത് അദ്ദേഹം ശാമില്‍ നിന്നായിരിക്കും എന്നായിരുന്നു. എന്ന് മാത്രം അറിയിച്ചു കൊണ്ട് കത്തിന് മറുപടി നല്‍കിക്കൊണ്ട് മാന്യമായി പ്രതികരിക്കുകയും മാരിയത്ത് എന്ന അടിമ സ്ത്രീ അടക്കം ധാരാളം പാരിതോഷികങ്ങള്‍ കൊടുത്തയക്കുകയും ചെയ്തു. അധികാര മോഹത്താല്‍ അദ്ദേഹവും സത്യം അറിഞ്ഞിട്ടും വിശ്വാസിക്കാന്‍ തയ്യാറായില്ല എന്നാണ് മനസ്സിലാകുന്നത്.

അബ്സീനിയയിലെ നജ്ജാശീ രാജാവിന് കത്ത് ലഭിച്ചപ്പോള്‍ അദ്ദേഹം കത്തുമായി ചെന്ന വ്യക്തിയെ ആദരി ക്കുകയും ഈസാ നബി(അ)യുടെ, പ്രവാചകനെ സംബന്ധിച്ച സുവിശേഷം അനുസ്മരിച്ചു കൊണ്ട് മുസ്ലിമാവുകയും ചെയ്തു. ഹിജ്റ ഒമ്പതാം കൊല്ലം അദ്ദേഹം മരണപ്പെട്ട വിവരം അല്ലാഹു നബി(സ)യെ അറിയിക്കുകയും നബി(സ) സ്വഹാബികളേയും കൊണ്ട് അദ്ദേഹത്തിന് വേണ്ടി ഗാഇബായ നിലക്ക് മയ്യത്ത് മുന്നിലില്ലാതെ

മയ്യത്ത് നമസ്കരിക്കുകയും ചെയ്തു. മറ്റ് അവസരങ്ങളില്‍ മയ്യത്ത് മുന്നില്‍ വെച്ചോ അതല്ലെങ്കില്‍ ഖബ്റിന്നടുത്ത് വെച്ചോ അല്ലാതെ പ്രവാചകന്‍(സ) ഒരാള്‍ക്കും മയ്യത്ത് നമസ്കരിച്ചിട്ടുമില്ല. എന്നാല്‍ മയ്യത്ത് നമസ്കരിക്കപ്പെട്ട നജ്ജാശി രാജാവ് നേരത്തെ മുസ്ലിംകള്‍ അങ്ങോട്ട് ഹിജ്റ പോയപ്പോള്‍ വിശ്വസിച്ചതായിരുന്നു. ഹുദൈബിയക്ക് ശേഷം കത്ത് അയക്കപ്പെട്ടത് അദ്ദേഹത്തിൻ്റെ പിന്‍ഗാമിക്കായിരുന്നു. അദ്ദേഹംവിശ്വസിച്ചു എന്നതിന് കൃതൃമായ രേഖകളില്ല. എന്നും ചരിത്രകാരാര്‍ ഈ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്.

പേര്‍ഷ്യയിലെ രാജാവ് കിസ്റാ കത്ത് വായിച്ച് അത് കീറിനശിപ്പിക്കുകയാണുണ്ടായത്. ഇതറിഞ്ഞ പ്രവാചകന്‍ അയാളുടെ അധികാരവും അല്ലാഹു നശിപ്പിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു. കത്ത് നശിപ്പിച്ചതോടൊപ്പം യമനിലെ ഗവര്‍ണ്ണറായ ബാദാന്‍ എന്ന വ്യക്തിക്ക് ഉടനെ രണ്ടാളുകളെ അയച്ച് ഹിജാസില്‍ നിന്നും എഴുത്തയച്ച വ്യക്തിയെ (പ്രവാചകനെ) തൻ്റെറ മുന്നില്‍ ഹാജറാക്കാന്‍ കല്‍പ്പിക്കു കയും ചെയ്തു. കല്‍പ്പനയനുസരിച്ച് ബാദാന്‍ രണ്ടാളു കളെ നബിയുടെ അടുക്കലേക്ക് അയച്ചു. അവര്‍ നബി (സ)യുടെ അടുത്ത് എത്തിയപ്പോള്‍ നബി(സ) അവരോട് ഇങ്ങിനെ പറഞ്ഞു എൻ്റെ റബ്ബ് ബാദാൻ്റെ യജമാനനെ ഇന്നലെ കൊലപ്പെടുത്തിയിരിക്കുന്നു എന്ന് ചെന്ന് പറയുക. നീ മുസ്ലിമാവുകയാണ് എങ്കില്‍ നിൻ്റെ അധികാരങ്ങള്‍ എല്ലാം നിനക്ക് തുടര്‍ന്നും ലഭിക്കുന്നതുമായിരിക്കും എന്നും അറിയിച്ചുകൊള്ളുക ഈ വാര്‍ത്തയും കേട്ട് രണ്ട് പേരും നേരെ ബാദാൻ്റെറ അടുക്കലെത്തിയ പ്പോഴാണ്. പേര്‍ഷ്യന്‍ രാജാവിനെ മകന്‍ ശീറവൈഹി കൊലപ്പെടുത്തി അധികാരം കയ്യടക്കിയ വിവരവും പ്രവാചകനെ യാതൊരു നിലക്കും ആക്ഷേപിച്ച് പോകരുത് എന്ന താക്കീതുമായി പുതിയ രാജാവിൻ്റെ കത്തുമായി ദൂതന്‍ ബാദാൻ്റെ അടുക്കല്‍ എത്തുന്നത്. കത്ത് കിട്ടിയ ഉടനെ ബാദാനും യമനിലെ തൻ്റെ പ്രജകളും ഒന്നടങ്കം ഇസ്ലാം വിശ്വസിക്കുകയും ചെയ്തു.

ബഹ്റൈനിയിലെ രാജാവ് മുന്‍ദിറു ബ്നു സാവ കത്ത് കിട്ടിയ ഉടനെ വിശ്വസിച്ച കൂട്ടത്തില്‍ പെട്ട വ്യക്തിയാണ്. ഈ കത്തുകള്‍ ലഭിച്ചവര്‍ വ്യത്യസ്ത നിലക്കുള്ള പ്രതി കരണങ്ങളാണ് പ്രകടിപ്പിച്ചത് എന്ന് നിങ്ങള്‍ മനസ്സിലാക്കി. പക്ഷേ ഇതോടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇസ്ലാമിനേയും പ്രവാചകനേയും സംബന്ധിച്ചുള്ള വിവരങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം.

No comments:

Post a Comment

മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം

 മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അത...