Saturday, November 12, 2022

ഹുദൈബിയ്യ സന്ധി

ഹിജ്റ ആറാം കൊല്ലം നടന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളില്‍ ഒന്നായിരുന്നു ഹുദൈബിയ്യ സന്ധി. മക്കയോട് വിടപറഞ്ഞിട്ട് വര്‍ഷങ്ങള്‍ ആറ് പിന്നിട്ടുകഴിഞ്ഞു. മുസ്ലിംകള്‍ പലരും പൂര്‍വ്വികരായി ആദരിച്ചു വന്നിരുന്ന, തങ്ങള്‍ നമസ്കാരത്തില്‍ തിരിഞ്ഞുനിന്ന് പ്രാര്‍ത്ഥിക്കുന്ന കഅബയൊന്ന് സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന തങ്ങളുടെ ആഗ്രഹം പ്രവാചകൻ്റെ മുന്നില്‍ പ്രകടിപ്പിച്ചു. ആ അവസരത്തില്‍ നബി(സ)യും അനുയായികളും നിര്‍ഭയരായി തലമുടി കളഞ്ഞവരും മ ടി വെട്ടിയവരുമായ നിലയില്‍ കഅബയില്‍ പ്രവേശിക്കുന്നതായി ഒരു സ്വപ്നം കാണുകയും ചെയ്തു. ഖുര്‍ആന്‍ ഫത്ഹ് 27 ാം വചനത്തില്‍ വിവരിക്കുന്നുണ്ട്.

പ്രവാചകന്‍(സ) താന്‍ കണ്ട സ്വപ്നത്തെ സംബന്ധിച്ച് സ്വഹാബികളെ അറിയിച്ചു. അതനുസരിച്ച് അവരോട് ഉംറ നിര്‍വ്വഹിക്കാന്‍ പുറപ്പെടാന്‍ ആഹ്വാനം ചെയ്തു. പ്രവാചകന്‍(സ)യുടെ കല്‍പ്പന കേട്ട്, 1500 പേരടങ്ങുന്ന ഒരു സംഘം ഉംറക്ക് തയ്യാറെടുത്തു. നബി(സ) അവരേയും കൊണ്ട് മക്കയിലേക്ക് പറപ്പെട്ടു. അവര്‍ യുദ്ധം ചെയ്യാനുള്ള ഉദ്ദേശ്യത്തിലല്ല വരുന്നതെന്ന് അറിയാന്‍ ഇഹ്റാമിൻ്റെ വസ്ത്രം ധരിച്ച് തല്‍ബിയത്ത് (ഉംറക്കോ ഹജ്ജി നോ പ്രവേശിച്ചു കഴിഞ്ഞാല്‍ ചൊല്ലിക്കൊണ്ടിരിക്കുന്ന കീര്‍ത്തനം) ചൊല്ലി, ബലിമൃഗത്തേയും കൊണ്ടായിരുന്നു പുറപ്പെട്ടിരുന്നത്. പക്ഷേ മക്കയുടെ ഏകദേശം അടുത്ത്, ഹുദൈബിയ്യയില്‍ എത്തിയപ്പോള്‍ നബി(സ)യുടെ വാഹനം അവിടെ മുട്ടുകുത്തിയത് അനുസരിച്ച് അവര്‍ ഹുദൈ ബിയ്യയില്‍ ഇറങ്ങി.

ഈ പുറപ്പാടിനെ സംബന്ധിച്ച് വിവരം ലഭിച്ച ഖുറൈശികള്‍ വിവരംഅറിയാന്‍ ബുദൈലു ബ്നു വറഖാഅ്, മിക്റ സ്, ഹുലൈസു ബ്നു അര്‍ഖമ തുടങ്ങിയ പലരേയും മു സ്ലിംകളുടെ അടുത്തേക്ക് അയച്ചു. എല്ലാവരും മുസ്ലിംകള്‍ യുദ്ധത്തിനായല്ല വരുന്നത് എന്ന് ബോധ്യപ്പെടുത്തി യെങ്കിലും യാതൊരു ഉപാധിയും കൂടാതെ വിശ്വാസികള്‍ മക്കയില്‍ പ്രവേശിച്ചു എന്നതിലുള്ള അപമാനം കാരണത്താല്‍ ചില വ്യവസ്ഥകള്‍ക്ക് അനുസരിച്ച് മാത്രമേ അനുവദിച്ചുകൂടൂ എന്നതില്‍ ഉറച്ചുനിന്നു.

ഈ അവസരത്തില്‍ മക്കക്കാരുടെ ഉദ്ദേശ്യം അറിയാന്‍ നബി(സ) ഉഥ്മാന്‍ (റ) വിനെ അവരിലേക്ക് അയച്ചു. ഉഥ്മാന്‍ (റ)വിനോട് അവര്‍ ത്വവാഫ് ചെയ്തുകൊള്ളാന്‍ പറഞ്ഞു. അന്നേരം പ്രവാചകനെ അനുവദിക്കാത്ത നിലക്ക് ഞാന്‍ ത്വവാഫ് ചെയ്യില്ലെന്ന് പറഞ്ഞു പിന്‍മാറി. ഖുറൈശികളാകട്ടെ ഉഥ്മാനെ മക്കയില്‍ പിടിച്ചുവെച്ചു. എന്നാല്‍ ഈ അവസരത്തില്‍ ഉഥ്മാന്‍(റ) കൊല്ലപ്പെട്ടിരിക്കുന്നു എന്ന് പ്രചരിച്ചു. ഇത് പ്രവാചകനേയും വിശ്വാ സികളേയും വല്ലാതെ പ്രയാസപ്പെടുത്തുകയും ഇതിന് പ്രതികാരം ചെയ്യാനായി വിശ്വാസികള്‍ പ്രവാചകനോട് ആവശ്യപ്പെട്ടു. പ്രവാചകന്‍ (സ) അത് അംഗീകരിച്ചു ഒന്നുകില്‍ വിജയം അതല്ലെങ്കില്‍ മരണം എന്നതില്‍ ഉറച്ചു നില്‍ക്കുമെന്ന് വിശ്വാസികള്‍ ഒരു മരച്ചുവട്ടില്‍ വെച്ച് ബൈഅത്ത് (ഉടമ്പടി) ചെയ്തു. ഇക്കാര്യം ഖുര്‍ആന്‍ ഫത്ഹ് 18 ല്‍ വിവരിക്കുന്നുണ്ട്. ഇതാണ് ബൈഅത്ത് രിദ്വ്വാന്‍ എന്ന് അറിയപ്പെടുന്നത്.

ഈ ഉടമ്പടി പൂര്‍ത്തിയാകുമ്പോഴേക്ക് ഉഥ്മാന്‍(റ) സുരക്ഷിതനായി തിരിച്ചെത്തി. മുസ്ലിംകളുടെ ഉടമ്പടിയുടെ കാര്യം അറിഞ്ഞ മുശ്രികുകള്‍ എത്രയും പെട്ടെന്ന് വിഷയം അവസാനിപ്പിക്കുന്നതിന് വേണ്ടി സംസാരിക്കാന്‍ ചില വ്യവസ്ഥകളുമായി സുഹൈല്‍(റ)വിനെ പറഞ്ഞയച്ചു. അദ്ദേഹം പ്രവാചകനുമായി താഴെ പറയുന്ന വ്യവസ്ഥകളില്‍ എത്തിച്ചേര്‍ന്നു. .

1. ഈ വര്‍ഷം പ്രവാചകനും അനുയായികളും മടങ്ങിപ്പോവുകയും അടുത്ത വര്‍ഷം വന്ന് ഉംറ നിര്‍വ്വഹിക്കുകയും ചെയ്യുക.

2.അടുത്ത പത്ത് വര്‍ഷത്തേക്ക് അനേ്യാന്യം യുദ്ധം ചെയ്യാതിരിക്കുക.

3.മുശ്രികുകളുടെ ഭാഗത്ത് നിന്ന് ആരെങ്കിലും മുസ്ലിംകളുടെ ഭാഗത്തേക്ക് എത്തിയാല്‍ അവരെ തിരിച്ചയക്കണം. എന്നാല്‍ മുസ്ലിം കളില്‍നിന്ന് ആരെങ്കിലും മുശ്രികുകളുടെ ഭാഗത്തേക്ക് പോയാല്‍ അവരെ തിരിച്ചയക്കുന്നതല്ല.

4.ഈ കരാറില്‍ ഏതെങ്കിലും വിഭാഗം കക്ഷി ചേരുകയാണെങ്കില്‍ അവര്‍ക്കും കരാര്‍ വ്യവസ്ഥകള്‍ ബാധകമായിരിക്കും.

ഈ കരാര്‍ അംഗീകരിക്കാന്‍ മുസ്ലിംകള്‍ വൈമനസ്യം പ്രകടിപ്പിച്ചെങ്കിലും അവസാനം അംഗീകരിക്കപ്പെടുക തന്നെ ചെയ്തു.

പിന്നീട് കരാര്‍ എഴുതി രേഖപ്പെടുത്താന്‍ മുസ്ലിംകളുടെ പക്ഷത്ത് നിന്ന് അലി(റ)വിനെ പ്രവാചകന്‍ തിരഞ്ഞെടുത്തു. പ്രവാചകന്‍(സ) വാചകങ്ങള്‍ പറഞ്ഞു കൊടുത്തു. തുടക്കത്തില്‍ ബിസ്മില്ലാഹി ര്‍റഹ്മാനി ര്‍റഹീം (കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിൻ്റെറ നാമത്തില്‍) ഇത് കേട്ട ഉടനെ സുഹൈല്‍ എതിര്‍ത്തു. അല്ലാഹു റഹ്മാനാണ് എന്ന് ഞങ്ങള്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ എങ്ങിനെ തുടങ്ങണം  അദ്ദേഹം പറഞ്ഞു

ബിസ്മികല്ലാഹുമ്മ (അല്ലാഹുവിൻ്റെ നാമത്തില്‍) അങ്ങിനെ അത് രേഖപ്പെടുത്തി. പിന്നെ, ഹാദാ മാ സ്വാലഹ അലൈ ഹി മുഹമ്മദുന്‍ റസൂലുല്ലാഹി മഅ സുഹൈലുബ്നു അംറ് (ഇത് അല്ലാഹുവിൻ്റെ റസൂല്‍ മുഹമ്മദ് സുഹൈലു ബ്നു അംറുമായി എഴുതുന്നകരാര്‍)എന്ന് എഴുതാന്‍ പറഞ്ഞു ഉടനെ വീണ്ടും സുഹൈല്‍ ഇടപെട്ടുകൊണ്ട് പറഞ്ഞു നീ അല്ലാഹുവിൻ്റെ പ്രവാചകനാണ് എന്ന് ഞങ്ങള്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ ഈ പ്രശ്നങ്ങള്‍ക്കൊന്നും ഇടയുണ്ടാകുകയില്ലല്ലൊ. അതിനാല്‍ റസൂലുല്ലാ എന്നതിന് പകരം അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് എന്ന് എഴുതണം.

നബി(സ) അംഗീകരിച്ചുകൊണ്ട് പറഞ്ഞു. ശരി, പക്ഷേ നിങ്ങള്‍ എതിര്‍ത്താലും ഞാന്‍ അല്ലാഹുവിൻ്റെ  പ്രവാചകന്‍ തന്നെയാണ്. റസൂലുല്ലാ എന്ന് എഴുതിയത് മായ്ക്കാന്‍ അലി(റ) വിസമ്മതിച്ചപ്പോള്‍ നബി(സ)തന്നെ അത് വെട്ടുകയും ശേഷം കരാര്‍ മുകളില്‍ പറയപ്പെട്ട വ്യവസ്ഥകള്‍ ഉള്‍പ്പടെ രണ്ട് കോപ്പി എഴുതി പ്രവാചകനും സുഹൈലും സാക്ഷികളും ഒപ്പ് വെച്ച് ഇരു വിഭാഗത്തേ യും ഒാരോ കോപ്പി ഏല്‍പ്പിച്ചു.

കരാര്‍ ഒപ്പു വെക്കുന്നതിനിടയില്‍ സുഹൈലിൻ്റെ മക ന്‍ അബൂജന്‍ദല്‍(റ) തടവില്‍നിന്നും ചാടി കൈകാലുകളില്‍ ചങ്ങലകള്‍ ബന്ധിക്കപ്പെട്ട നിലയില്‍, എന്നെ രക്ഷിക്കൂ എന്ന് വിളിച്ചു കരഞ്ഞുകൊണ്ട്  അവിടെ എത്തി. ഉടനെ അദ്ദേഹത്തിൻ്റെ പിതാവ് മുഖത്ത് ഒരടികൊടുത്ത് കൊണ്ട് പോകാന്‍ പറഞ്ഞു തുടര്‍ന്ന് കരാര്‍ നടപ്പാക്കുന്നതിലെ ആദ്യ രംഗമാണിത് അത്കൊണ്ട് അവനെ തിരിച്ചയക്കണം എന്ന് നബിയോടായി പറഞ്ഞു. നബി(സ) അബൂ ജന്‍ദലിനോട് പറഞ്ഞു അബൂജന്‍ദല്‍ ക്ഷമിക്കുക, അല്ലാഹു താങ്കള്‍ക്കും താങ്കളെപ്പോലെയുള്ള മറ്റുള്ളവര്‍ക്കും ഒരു മാര്‍ഗ്ഗം കാണിച്ചുതരാതിരിക്കുകയില്ല. അത് കൊണ്ട് താങ്കള്‍ മടങ്ങിപ്പോകണം. ഞങ്ങള്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. ഉമര്‍(റ) വിനെപ്പോലുള്ളവര്‍ അങ്ങേയറ്റം രോഷാകുലരായിരുന്നു പ്രസ്തുത സംഭവത്തില്‍. നബി(സ) എല്ലാവരേയും സമാധാനിപ്പിച്ചു ശാന്തരാക്കി.

ശേഷം ചില സ്ത്രീകളും ഖുറൈശികളില്‍ നിന്നും രക്ഷപ്പെട്ട് പ്രവാചകൻ്റെ അടുക്കലെത്തി. അവരെയും തിരിച്ചയക്കാന്‍ മുശ്രികുകള്‍ ആവശ്യപ്പെട്ടുവെങ്കിലും കരാറില്‍ സ്ത്രീകളുടെ കാര്യം പറയാത്തതിനാല്‍ പ്രവാചകന്‍(സ) അത് നിരസിക്കുകയും അവര്‍ക്ക് അഭയം നല്‍കുകയും ചെയ്തു. സന്ധിപ്രകാരം തിരിച്ചു പോരേണ്ടതിനാല്‍ ഇഹ്റാമില്‍ നിന്ന് ഒഴിവായി ബലിമൃഗത്തെ അറുക്കാന്‍ പറഞ്ഞു. പക്ഷേ സ്വഹാബികള്‍ സന്ധിയിലും ഉംറ നിര്‍വ്വഹിക്കാതെ തിരിച്ചു പോകുന്നതിലും തീര്‍ത്തും അസംതൃപ്തരായിരുന്നു. അതിനാല്‍ രണ്ട് മൂന്ന് തവണ ആവര്‍ത്തിച്ചു

പറഞ്ഞിട്ടും സ്വഹാബികള്‍ ആരും എഴുന്നേല്‍ക്കാത്തതില്‍ പ്രവാചകന്‍(സ) വിഷമിച്ചു. ഇനി എന്ത് ചെയ്യണം എന്ന് കൂടെയുണ്ടായിരുന്ന ഭാര്യ ഉമ്മുസല്‍മ(റ)യുമായി ആ ലോചിച്ചു അവര്‍ പറഞ്ഞു പ്രവാചകരെ, അങ്ങ് ആദ്യം താങ്കളുടെ മൃഗത്തെ അറുക്കുകയും തലമുടി കളയുകയും ചെയ്യുക. അപ്പോള്‍ബാക്കിയുള്ളവരും അത് അംഗീകരിച്ചുകൊള്ളും. പറഞ്ഞ പ്രകാരം നബി(സ) അറുക്കുക യും മുടി കളയുകയും ചെയ്തപ്പോള്‍ സ്വഹാബികളും അതുപോലെ പ്രവര്‍ത്തിച്ചു.

നബി(സ)യും സ്വഹാബികളും മദീനയിലേക്ക് തന്നെ തിരിച്ചുപോയി. വഴിക്ക് വെച്ച് സൂറത്തുല്‍ ഫത്ഹ് അവതരിച്ചു. ഇന്നാ ഫതഹ്നാ ലക ഫത്ഹന്‍ മുബീനാ (തീര്‍ച്ചയാ യും താങ്കള്‍ക്ക് നാം വ്യക്തമായ ഒരു വിജയം നല്‍കിയിരിക്കുന്നു) പ്രമുഖരായ മുഫസ്സിറുകള്‍ ഫത്ഹന്‍ മുബീനാ എന്നത് ഹുദൈബിയാ സന്ധിയാണ് എന്ന് തന്നെയാണ് വിശദീകരിച്ചിട്ടുള്ളത്. ഹുദൈബിയാ സന്ധിയിലൂടെ മുസ്ലിംകള്‍ക്ക് കൈവന്ന നേട്ടങ്ങള്‍ വലയിരുത്തിയാല്‍ പലരും ഏറ്റവും വലിയ നേട്ടമായി കാണുന്ന മക്കം ഫത്ഹ് ഒന്നും തന്നെയല്ല എന്ന് അബൂബക്കര്‍ (റ) വില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.

No comments:

Post a Comment

മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം

 മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അത...