ഉത്ബത്തിൻ്റെഭരണ വാഗ്ദാനം
ഹംസ, ഉമര്‍ (റ) എന്നിവരുടെ ഇസ്ലാം മതാശ്ലേഷണം ഖുറൈശികളുടെ ഉറക്കം കെടുത്തുകതന്നെ ചെയ്തു. ഒരിക്കല്‍ നബി(സ) കഅബയുടെ പരിസരത്ത് ഒറ്റക്ക് ഇരിക്കുന്നത് കണ്ട് മുശ്രിക്കുകളുടെ കൂട്ടത്തിലെ തലയെടുപ്പുള്ള നേതാവായ ഉത്ബത്ത് (അബുല്‍ വലീദ്) തൻ്റെ അനുയായികളോട് ചിലത് സംസാരച്ച ശേഷം ഇപ്രാവശ്യം എന്തായാലും ഞാന്‍ മുഹമ്മദിനെ കീഴ്പ്പെടുത്തുക തന്നെ ചെയ്യും എന്ന് പറഞ്ഞ് പ്രവാചകൻ്റെ നേര്‍ക്ക് ചെന്നു.
ശേഷം ഇപ്രകാരം പറഞ്ഞു മുഹമ്മദേ നീ ഞങ്ങളിലെ മാന്യനും ഉന്നതനുമാണ്. പക്ഷേ നമ്മള്‍ പൂര്‍വ്വീകരായി ചെയ്തു ശീലിച്ച ആചാരങ്ങളില്‍ നിന്നും മാറിക്കൊണ്ട് നീ ഒരു പുതിയ ആശയവുമായി പുറപ്പെട്ടിരിക്കുകയാണല്ലൊ. എന്താണ് ഇതിൻ്റെ പിന്നിലെ നിൻ്റെ ലക്ഷ്യം നീ ഇവിടുത്തെ ഭരണമാണ് ആഗ്രഹിക്കുന്നത് എങ്കില്‍ നിന്നെ ഞങ്ങള്‍ ഭരണം ഏല്‍പ്പിച്ച് നേതാവാ ക്കാം, അതല്ല ധനമാണ് നിൻ്റെ ലക്ഷ്യമെങ്കില്‍ നീ ആവ ശ്യപ്പെടുന്ന സമ്പത്ത് ഞങ്ങള്‍ സ്വരൂപിച്ച് നല്‍കാം, അതല്ല വല്ല പെണ്‍കുട്ടികളേയും വിവാഹം കഴിക്കാനാണ് നിൻ്റെ ഒരുക്കമെങ്കില്‍ അതിന് ഞങ്ങള്‍അവസരം ഉണ്ടാക്കി തരാം. അതല്ല നിനക്ക് വല്ല രോഗവുമാണ് എങ്കില്‍ ഞങ്ങള്‍ ചികില്‍സിച്ച് മാറ്റാം. ഇത് പറഞ്ഞു തീര്‍ന്നപ്പോള്‍ നബി(സ) ഖുര്‍ആനിലെ 41 ാം അദ്ധ്യായമായ സൂറത്ത് ഹാമീം സജദയിലെ (ഫുസ്വിലത്ത്) ആയത്തുകള്‍ ഒാതിക്കൊടുക്കാന്‍ തുടങ്ങി. ഫഇന്‍ അഅ്റളൂ ഫ ഖുല്‍ അന്‍ദര്‍തുകും സ്വാഇഖതന്‍ മിഥ്ല സ്വാഇഖതി ആദിന്‍ വ ഥമൂദ് (ഇനി അവര്‍ തിരിഞ്ഞു കളയുകയാണ് എങ്കില്‍ പറഞ്ഞേക്കുക, ആദ്, ഥമൂദ് എന്നീ സമൂഹങ്ങള്‍ക്ക് നേരിട്ട ഭയങ്കര ശിക്ഷ പോലുള്ള ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു) എന്ന വചനം എത്തിയപ്പോള്‍ ഉത്ബത്ത് എഴുന്നേറ്റു, കുടുംബത്തെ വിചാരിച്ച് നീ അല്‍പം കാരുണ്യം കാണിക്കണം എന്നു പറഞ്ഞ് നബി(സ)യുടെ വായ പൊത്തുകയും ഉടനെ അവിടുന്ന് സ്ഥലം വിടുകയും ചെയ്തു.
ഉത്ബത്തിൻ്റെ മടക്കം കണ്ട ഉടനെ, കണ്ട് നിന്നവര്‍ പറഞ്ഞു ഉത്ബത്ത് പോയ ഉഷാറോടുകൂടിയല്ല വരുന്നത്. വന്ന ഉടനെ ഖുറൈശീ സമൂഹമേ, നിങ്ങള്‍ ആ മനുഷ്യനെ വിട്ടേക്കുക. ഞാന്‍ ഒരു വാക്ക് കേട്ടു അവനില്‍നിന്ന്. അതുപോലൊന്ന് മുമ്പ് ഒരിക്കലും ഞാന്‍ കേട്ടിട്ടേയില്ല. അത് കവിതയുമല്ല, ജോല്‍സ്യവുമല്ല. അതുകൊണ്ട് അവനെ വിട്ട് ഒഴിഞ്ഞ് മാറുന്നതാണ് നല്ലത്. അത്തരത്തിലുള്ള ഭീകരമായ ഒന്നായിരുന്നു അവന്‍ എന്നെ കേള്‍പ്പിച്ചത്.
No comments:
Post a Comment