Thursday, November 17, 2022

പരസ്യപ്രേബോധനം

പരസ്യ പ്രബോധനം

നിൻ്റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക എന്ന, സൂറത്ത് ശുഅറാഇലെ 214 ാം വചനം അവതരിച്ചപ്പോള്‍ നബി(സ) സ്വഫാ കുന്നിൻ്റെ മുകളില്‍ കയറി നിന്നുകൊണ്ട് തൻ്റെ കുടുംബക്കാരെയെല്ലാം വിളിച്ചു വരുത്തുകയും അവര്‍ ഒാരോ ഗോത്രങ്ങളേയും, ഫിഹ്ര്‍ സന്തതികളേ, അദിയ്യ് സന്തതികളേ, ഖുറൈശി സമൂഹമേ എന്നിങ്ങനെ ഒാരോരുത്തരേയും പേരെടുത്ത് വിളിച്ച് അവരോടായി ഇപ്രകാരം പറഞ്ഞു. ഖുറൈശീ സമൂഹമേ നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തുക, അല്ലയോ കഅബിൻ്റെ സന്തതികളേ നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തുക, അല്ലയോ പ്രവാചകൻ്റെ മകളായ ഫാത്വിമാ നിൻ്റെ ശരീരത്തെ നീ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തുക. നിശ്ചയം അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക് വെണ്ടി യാതൊന്നും ചെയ്യാന്‍ കഴിയുകയില്ല. ശേഷം അവരോട് എല്ലാവരോടുമായി ചോദിച്ചു ഇതാ ഈ പര്‍വ്വതത്തിനു പുറകിലായി ഒരു വലിയ കുതിരപ്പട നിങ്ങളെ അക്രമിക്കാനായി വന്നിരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ  അവര്‍ എല്ലാവരും ഏകസ്വരത്തില്‍ ഇങ്ങിനെ പറഞ്ഞു തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിക്കും. 

കാരണം ഞങ്ങള്‍ക്ക് സത്യമല്ലാതെ നിന്നില്‍ നിന്നും പരിചയമില്ല. അന്നേരം പ്രവാചകന്‍(സ) പറഞ്ഞു ഞാന്‍ അല്ലാഹുവിങ്കല്‍ നിന്നും നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ്, ഒരു വലിയ ശിക്ഷയെ സംബന്ധിച്ച് ഞാനിതാ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുവാന്‍ പോവുകയാണ്.

 ഉടനെത്തന്നെ പ്രവാചകൻ്റെ പിതൃവ്യന്‍ കൂടിയായ അബൂ ലഹബ് ഇപ്രകാരം ആക്രോശിച്ചു തബ്ബന്‍ ലക് അലിഹാദാ ജമഅ്തനാ  (എടാ, നിനക്ക് നാശം ഇതിനാണോ നീ ഞങ്ങളെ വിളിച്ചു ചേര്‍ത്തത്).

അത് ഒരു പൊട്ടിത്തെറിയുടെ തുടക്കമായിരുന്നു. എന്നാല്‍ അല്ലാഹു അതേ ശൈലിയില്‍ തന്നെ അതിന് തിരിച്ചടിനല്‍കി തബ്ബത് യദാ അബീലഹബിന്‍ വ തബ്ബ് .... (അബൂലഹബിൻ്റെ ഇരു കൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു) എന്ന് തുടങ്ങുന്ന വിശുദ്ധ ഖുര്‍ആനിലെ 111 ാം അദ്ധ്യായമായ സൂറത്ത്ലഹബിൻ്റെ അവതരണം പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടുകൊണ്ട്ള്ളായിരുന്നു.

എന്നാല്‍ പ്രവാചകന്‍(സ)തന്നിലേല്‍പ്പിക്കപ്പെട്ട ദൗത്യവു മായി മുന്നോട്ട് പോകുകതന്നെ ചെയ്തു.

വിഗ്രഹാരാധന യുടെ പൊള്ളത്തരങ്ങളെ സംബന്ധിച്ച് പരസ്യമായി അവ രെ ബോധവല്‍ക്കരിച്ച് സംസാരിക്കാന്‍ തുടങ്ങി. അതോടൊപ്പംതങ്ങള്‍ ഇബ്റാഹീം നബിയുടെ പിന്‍തലമുറക്കാരാണ് എന്ന അവരുടെ വാദത്തിൻ്റെ അര്‍ത്ഥശൂന്യത അവരെ അറിയിച്ചു കാരണം ഇബ്റാഹീം നബി ഒരിക്കലും വിഗ്രഹാരാധകനായിരുന്നില്ല എന്ന് മാത്രമല്ല അദ്ദേഹം ആ കാലത്തെ വിഗ്രഹാരാധകര്‍ക്കെതിരില്‍ ആഞ്ഞടിച്ച പടവാളായിരുന്നു എന്നും അവരെ തെര്യപ്പെടുത്തി.

അതു പോലെ ഞങ്ങള്‍ ഞങ്ങളുടെ കാക്കകാരണവാരുടെ മാര്‍ഗ്ഗങ്ങള്‍ കയ്യൊഴിക്കുകയില്ല എന്ന എക്കാലത്തെയും സത്യനിഷേധികളുടെവാദത്തെ പ്രവാചകന്‍ മുന്‍കഴിഞ്ഞ പ്രവാചകരുടെ ചരിത്രം ഉദ്ധരിച്ച് അവരെല്ലാം കാക്കകാരണവാരെ അനുസരിച്ചവര്‍ ആയിരുന്നില്ല മറിച്ച് സത്യത്തേയും തെളിവുകളേയും പിന്തുണച്ചവരായിരുന്നു എന്ന് അവരെ പഠിപ്പിക്കാന്‍ ശ്രമിച്ചു.

പക്ഷേ ഇതൊന്നും കേള്‍ക്കുവാനോഅംഗീകരിക്കുവാനോ അവര്‍ തയ്യാറായില്ല. മുഹമ്മദ് തങ്ങളുടെ ദൈവങ്ങളെ അധിക്ഷേപിക്കുകയും തങ്ങളുടെ പൂര്‍വ്വികരെ വിഡ്ഢികളാക്കുകയും ബുദ്ധിയെ കളിയാക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞ് വിശ്വാസികളേയും പ്രവാചകനേയും മര്‍ദ്ദിച്ച് ഒതുക്കാന്‍ തന്നെ തീര്‍ച്ചപ്പെടുത്തി.

തുടര്‍ന്നങ്ങോട്ടുള്ള ജീവിതം പ്രവാചകനും അനുയായികള്‍ക്കും മര്‍ദ്ദനങ്ങളുടേയും കഷ്ടപ്പാടുകളുടേയും കാലമായിരുന്നു.

ഇസ്ലാം ആശ്ലേഷിച്ചതിൻ്റെ പേരില്‍ വിശ്വാസികള്‍ ഏല്‍ക്കേഞ്ചബ്ലിവന്ന കഷ്ടതകള്‍ കുറച്ചൊന്നുമായിരുന്നില്ല. ഉമയ്യത്തുബ്നു ഖലഫിൻ്റെ അടിമയായിരുന്ന ബിലാല്‍(റ) വിനെ യജമാനന്‍ കഴുത്തില്‍ കയറിട്ട് നിലത്തുകൂടെ വലിപ്പിക്കുകയും, ചുട്ടുപൊള്ളുന്ന മണലില്‍ മലര്‍ത്തിക്കിടത്തി നെഞ്ചത്ത് വലിയ പാറക്കല്ലുകള്‍ കയറ്റിവെച്ച് ചാട്ടവാര്‍ കൊണ്ട് അടിക്കുക വരെ ചെയ്തു.

 പക്ഷേ അതൊന്നും തൻ്റെ വിശ്വാസത്തില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാനായില്ല എന്ന് മാത്രമല്ല ഒാരോ അടിയേല്‍ക്കുന്ന സമയ ത്തും അഹദ്... അഹദ്. . . എന്ന് (അല്ലാഹു ഏകനാണ്) എന്ന് വിളിച്ചു പറയുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്.

ഇത്തരത്തില്‍ മര്‍ദ്ധിക്കപ്പെട്ടുകൊണ്ട്രിക്കുന്ന സമയത്ത് അതിലൂടെ കടന്നുവന്ന അബൂബക്കര്‍(റ) ഉമയ്യത്തില്‍ നിന്നും അയാള്‍ പറഞ്ഞ വിലകൊടുത്ത് ബിലാല്‍ (റ)നെ വിലകൊടുത്ത് വാങ്ങി സ്വതന്ത്രനാക്കി.

ഇതുപോലെത്തന്നെ അബൂജഹല്‍ അടക്കമുള്ള ഖുറൈശി പ്രമുഖര്‍ യാസിര്‍ കുടുംബത്തിന് ഏല്‍പ്പിച്ച മര്‍ദ്ധനത്തിനും കണക്കില്ലായിരുന്നു, അമ്മാര്‍ പിതാവ് യാസിര്‍ മാതാവ് സുമയ്യ എന്നിവരെ മണലില്‍ മലര്‍ത്തിക്കിടത്തി ചുട്ട് പഴുപ്പിച്ച ഇരുമ്പ് ദണ്‍ഡുകള്‍ ശരീരത്തില്‍ കുത്തിയിറക്കിയായിരുന്നു മര്‍ദ്ധിച്ചിരുന്നത്.

 ഇങ്ങനെയുള്ള മര്‍ദ്ധനത്തിൻ്റെ കാഠിന്യത്താല്‍ സുമയ്യ(റ) ഇസ്ലാമിന്ന് വേണ്ടി ആദ്യത്തെ രക്തസാക്ഷി എന്ന പദവിയിലേക്ക് എത്തിച്ചേര്‍ന്നു.

ഒരിക്കല്‍ നബി(സ) അവര്‍ മര്‍ദ്ധിക്കപ്പെട്ട് കൊണ്ടിരിക്കുന്നതിന് അടുത്തുകൂടെ നടന്നുപോയപ്പോള്‍ അവരോടായിപറഞ്ഞ വാക്ക് സ്വബ്റന്‍ യാആലയാസിര്‍ ഇന്നമൗഇദകുമുല്‍ ജന്ന (യാസിര്‍ കുടുംബമേ, ക്ഷമിക്കൂ തീര്‍ച്ചയായും നിങ്ങള്‍ക്കുള്ള വാഗ്ദത്തം സ്വര്‍ഗ്ഗമാണ്) എന്നായിരുന്നു.

മറ്റു ചിലരെ റൂമുകളില്‍ അടച്ചുപൂട്ടി പുകയിട്ടു ബുദ്ധിമുട്ടിച്ചു, ചിലര്‍ക്ക് ഇരുമ്പ് ദണ്‍ഡുകള്‍ കൊണ്ട്  പ്രഹരങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. പ്രവാചകന്‍(സ)യേയും  അവര്‍ മര്‍ദ്ദനങ്ങളില്‍ നിന്നും ഒഴിവാക്കിയില്ല.

ഒരിക്കല്‍ നബി(സ) കഅബയുടെ അടുത്ത് വെച്ച് നമസ്കരിച്ചുകൊണ്ടിരിക്കെ അത് കണ്ട് വന്ന അബൂജഹലും കൂട്ടരും ഇപ്രകാരം പറഞ്ഞു ആരുണ്ട് ഇപ്പോള്‍ ഒരു ഒട്ടകത്തിൻ്റെ കുടല്‍മാല കൊണ്ട് വന്ന്മുഹമ്മദിൻ്റെ കഴുത്തില്‍ ചാര്‍ത്താന്‍ അന്നേരം ദുഷ്ടനായ ഉഖ്ബത്ത് ബ്നു അബീമുഇൗത് ആവേശത്തോടുകൂടി ആ കൃത്യം നിര്‍വ്വഹിക്കുക തന്നെ ചെയ്തു പ്രവാചകന്‍ നമസ്കാരത്തില്‍ സുജൂദിലായിരിക്കെ അദ്ദേഹത്തിൻ്റെ കഴുത്തില്‍ ചീഞ്ഞളിഞ്ഞ കുടല്‍ മാല വലിച്ചുകൊണ്ട് വന്ന് ഇടുകയും മറ്റുള്ളവരെല്ലാം അത് കണ്ട്  ആഹ്ളാദിക്കുകയും ചെയ്തു.  

പ്രവാചകന്ന്സുജൂദില്‍ നിന്നും തല ഉയര്‍ത്താന്‍ കഴിയാതെ പ്രയാസപ്പെടുകയും അവസാനം പ്രവാചകപുത്രി ഫാത്വിമ(റ) വിവരമറിഞ്ഞു ഒാടിയെത്തി പിതാവിൻ്റെ കഴുത്തില്‍ നിന്നും അത് വലിച്ചുമാറ്റുകയും ചെയ്തു.

തല ഉയര്‍ത്തിയ ശേഷം നബി (സ) ഖുറൈശീ പ്രമുഖരായ അബൂജഹല്‍,  ഉത്ബത്, ശൈബത്, വലീദ് ബ്നു ഉത്ബ, ഉമയ്യത്തുബ്നുഖലഫ്, ഉഖ്ബത് ബ്നു അബീ മുഇൗത്വ് എന്നീ ശത്രു പ്രധാനികളുടെ പേരെടുത്ത് പറഞ്ഞ് അവര്‍ക്കെതിരില്‍ പ്രാര്‍ത്ഥിക്കുകയുണ്ടായി.

ഇബ്നു മസ്ഉൗദ്(റ) പറഞ്ഞതായി ഇമാം ബുഖാരി രേഖപ്പെടുത്തിയതനുസരിച്ച് മേല്‍പ്പറയപ്പെട്ട എല്ലാവരുംബദറില്‍ കൊല്ലപ്പെട്ടതായി കാണാവുന്നതാണ്.

അതുപേലെത്തന്നെ പ്രവാചകന്‍ നടന്നു പോകുന്നവഴികളില്‍ പോലും മാലിന്യങ്ങളും മ്ലേഛവസ് തുക്കളും വലിച്ചെറിഞ്ഞ് തൻ്റെ പിതൃവന്‍ അബൂലഹബും ഭാര്യ ഉമ്മു ജമീലും ഉപദ്രവങ്ങളില്‍ പങ്ക്ചേര്‍ന്നു.

മേല്‍ പറഞ്ഞ നിലക്കുള്ള മര്‍ദ്ദനങ്ങളുടെ പട്ടിക വിവരി ക്കുകയാണ് എങ്കില്‍ അത് നീ പോവുക തന്നെ ചെയ്യും.

പ്രവാചകന്‍(സ)യും അനുയായികളും ഇസ്ലാമിന് വേണ്ടി സഹിക്കേണ്ടി വന്ന ത്യാഗത്തിൻ്റെ ചരിത്രം മനസ്സിലാക്കി, വിശ്വാസികളായ നാം നമ്മുടെ വിശ്വാസം

വര്‍ദ്ധിപ്പിച്ച് മതത്തോടു നമുക്കുള്ള ബാധ്യതകള്‍ നിര്‍വ്വഹിക്കാനാണ് ഇത്തരുണത്തില്‍ ശ്രദ്ധിക്കേണ്ടത്.

No comments:

Post a Comment

മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം

 മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അത...