ഥൗര്‍ഗുഹയിലെ അനുഭവങ്ങള്‍
നൂറ് ഒട്ടകം മോഹിച്ചു പലരും വിവിധ ദിക്കുകളിലൂടെ തിരച്ചില്‍ ആരംഭിച്ചു. ചിലര്‍ നബി(സ)യും അബൂബക്കര്‍ (റ)വും ഒളിച്ചിരിക്കുന്ന ഗുഹാമുഖത്തോളമെത്തി. അബൂബക്കര്‍(റ) പറഞ്ഞു നബിയേ, അതാ ശത്രുക്കള്‍ നമ്മുടെ മുന്നിലെത്തിയിരിക്കുന്നു. അവരൊന്ന് കുനിഞ്ഞു നോക്കിയാല്‍ നമ്മളിപ്പോള്‍ പിടിക്കപ്പെടും. അന്നേരം പ്രവാചകന്‍ (സ) പറഞ്ഞത് അബൂബക്കറേ, ശാന്തനാകൂ. നീ ദു ഖിക്കാതിരിക്കൂ, അല്ലാഹു നമ്മോടൊപ്പമുണ്ട്. അന്നേരം നബിയേ, എൻ്റെ കാര്യത്തിലല്ല. അങ്ങേക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നതിലാണ് എൻ്റെ പ്രയാസം എന്നായിരുന്നു അബൂബക്കര്‍(റ)വിൻ്റെ മറുപടി.
നോക്കൂ ആ സ്നേഹത്തിൻ്റെ ആഴം. പ്രസ്തുത സംഭവം അല്ലാഹു ഇങ്ങനെയാണ് ലോകത്തിന് മുന്നില്‍ അനാവരണം ചെയ്തിരിക്കുന്നത് നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍ സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ട് പേരില്‍ ഒരാളായിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ, അവര്‍ രണ്ട് പേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തൻ്റെറ കൂട്ടുകാരനോ നീ ദുഖിക്കേണ്ടഅല്ലാഹു നമ്മുടെ കൂടെയുണ്ട് എന്നു പറഞ്ഞ സന്ദര്‍ഭം. അപ്പോള്‍ തൻ്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കിക്കൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിൻ്റെ വാക്കാണ് ഏറ്റവും ഉയര്‍ന്നു നില്‍ക്കുക. അല്ലാഹു പ്രതാപിയും യുക്തിമാനും ആകുന്നു (ഖുര്‍ആന്‍ തൗബ 40)
നേരത്തെ ഏര്‍പ്പാട് ചെയ്തത് അനുസരിച്ച് അബ്ദുല്ല മക്കയിലെ വിവരങ്ങള്‍ രാത്രി സമയം ഗുഹയിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. അബ്ദുല്ലയുടെ കാല്‍പ്പാടുകള്‍ മായ്ക്കപ്പെടാനായി ആമിറുബ്നു ഫുഹൈറ ആടുകളേയും കൊണ്ട് അതുവഴി സഞ്ചരിക്കുകയും ഗുഹയിലെത്തി നബിക്കും അബൂബക്കറിനും ആടുകളെ കറന്ന് പാല് നല്‍കുകയും ചെയ്തു കൊണ്ടിരുന്നു. പിന്നീട് നേരത്തെ പറഞ്ഞത് അനുസരിച്ച് വഴികാണിക്കാനായി അബ്ദുല്ലാഹി ബ്നു ഉറൈഖത്തും വന്നു. അങ്ങിനെ മൂന്ന് ദിവസത്തെ ഗുഹാവാസത്തിനു ശേഷം അവര്‍ യഥ്രിബ് ലക്ഷ്യം വെച്ച് യാത്ര ആരംഭിച്ചു.
No comments:
Post a Comment