രണ്ടാം അഖബ ഉടമ്പടി
ഒന്നാം ഉടമ്പടി കഴിഞ്ഞ് യഥ്രിബിലേക്ക് തിരിച്ചുപോയ സംഘത്തോടൊപ്പം മിസ്വ്അബ്ബ്നു ഉമൈര്‍ (റ) വിനെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി പറഞ്ഞയച്ചു. മിസ്വ്അബ് (റ) വിൻ്റെ നേതൃത്വത്തില്‍ യഥ്രിബിലെ പ്രബോധനം ശക്തിപ്പെടാന്‍ തുടങ്ങി. തല്‍ഫലമായി അടുത്ത വര്‍ഷം നുബുവ്വത്ത് പതിമൂന്നാം വര്‍ഷം എഴുപത്തിരണ്ട് പുരുഷാരും രണ്ട് സ്ത്രീകളും യഥ്രിബില്‍ നിന്നും ഹജ്ജിനു വന്ന മുശ്രികുകളോടൊപ്പം മക്കയില്‍ എത്തി. അവര്‍ പ്രവാചകന്‍(സ)യും വിശ്വാസികളും അനുഭവിക്കുന്ന മര്‍ദ്ദനങ്ങളെ സംബന്ധിച്ച് മനസ്സിലാക്കി സത്യ ദീനിൻ്റെപേരില്‍ പ്രവാചകന്‍(സ) പ്രയാസപ്പെടുന്നത് ശരിയല്ല എന്ന് അവര്‍ പരസ്പരം പറയാന്‍ തുടങ്ങി. അങ്ങിനെ അവര്‍ പ്രവാചകനെ യഥ്രിബിലേക്ക് സ്വാഗതം ചെയ്തു അക്കാര്യം പ്രവാചകനോട് അറിയിച്ചു. നിങ്ങളുടെ പ്രയാസങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു അതിനാല്‍ നിങ്ങള്‍ ഞങ്ങളുടെ നാട്ടിലേക്ക് വരികയാണ് എങ്കില്‍ നിങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണ വും സഹായങ്ങളും നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ് എന്ന് അറിയിച്ചു.
അങ്ങിനെ അവര്‍ പ്രവാചകനുമായി താഴെ പറയുന്ന വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ട് ഒരു കരാറില്‍ ഒപ്പുവെച്ചു. ഇതായിരുന്നു രണ്ടാ അഖബ ഉടമ്പടി.
എല്ലാ നിലയിലും പ്രവാചകനെ അനുസരിക്കുക. പ്രയാസത്തിൻ്റെയും എളുപ്പത്തിൻ്റെ യും അവസരത്തില്‍ ഇസ്ലാമിക മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുക. നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക. ഒരാളുടെ ആക്ഷേപവും വകവെക്കാതെ മതത്തില്‍ ഉറച്ച് നില്‍ക്കുക. ഞാന്‍ നിങ്ങളിലേക്ക് വന്നാല്‍ നിങ്ങളുടെ മക്കളേയും ഭാര്യമാരേയും സംരക്ഷിക്കും പ്രകാരം, സ്വര്‍ഗ്ഗം മാത്രം ലക്ഷ്യം വെച്ച് എന്നെ സംരക്ഷിക്കുക.
അങ്ങിനെ സംഘത്തിലുണ്ടായിരുന്ന ഒാരോരുത്തരും മേല്‍ വ്യവസ്ഥകള്‍ പാലിക്കു മെന്ന് നബി(സ)യുടെ കൈ പിടിച്ചുകൊണ്ട് (രണ്ട് സ്ത്രീകള്‍ ഒഴികെ) തന്നെ ഉടമ്പടി ചെയ്തു. തദടിസ്ഥാനത്തില്‍ പ്രവാചകന്‍(സ) അവരിലെ ഒാരോ ഗോത്രത്തില്‍ നിന്നും പ്രസ്തുത കരാര്‍ പാലിക്കുന്ന ഉത്തരവാദിത്വം ഏല്‍പ്പിച്ച് ഒാരോ നേതാക്കളെയും തിരഞ്ഞെടുത്തു.
No comments:
Post a Comment